ട്രംപിന്റെ ജയം ഉറപ്പിക്കാൻ മലയാളിയും

തിരുവല്ല: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾ‍ഡ് ട്രംപിന്റെ പ്രചാരണ സംഘത്തിൽ കുമ്പനാട് സ്വദേശിയും. നവംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ്. ഐ.പി.സി മുൻ ജനറൽ കൗൺസിൽ മെമ്പറും, പി.വൈ.പി.എ മുൻകാല പ്രവർത്തകനുമായ കുമ്പനാട് വാക്കേപ്പടിക്കൽ സ്റ്റാൻലി ജോർജ് ആണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. പരേതനായ പാസ്റ്റർ വി.സി ജോർജിൻ്റെ മകനാണ്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ മെനയുന്ന സംഘത്തിലെ അംഗമായ സ്റ്റാൻലി കഴിഞ്ഞ 20 വർഷമായി,
യുഎസിലെ മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന ഉപദേഷ്ടാവുമായ എഡ്വാർഡ് റോളിൻസിന്റെ അസോഷ്യേറ്റായി ജോലി ചെയ്യുന്നു. മാർച്ച് മുതൽ അദ്ദേഹം ട്രംപിന്റെ പ്രചാരണ സംഘത്തിലുണ്ട്. നാട്ടിലെ പ്രചാരണ പരിപാടികളുമായി തികച്ചും വ്യത്യസ്തമാണെങ്കിലും സ്റ്റാൻലിയുടെ ഓരോ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പു കാലത്ത് വോട്ടു പിടിക്കാനിറങ്ങുന്ന മലയാളിയുടെ ആവേശത്തോടെയാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ വോട്ടർമാരെ പ്രചാരണത്തിന് പങ്കെടുപ്പിക്കുക, അവരെ പ്രചാരണ വിഷയങ്ങൾ പഠിപ്പിക്കുക, താഴേത്തട്ടിലുള്ള പ്രവർത്തകരുടെ ആവേശം വളർത്തുക, തന്ത്രങ്ങളെക്കുറിച്ചു ബോധവൽക്കരിക്കുക, പ്രചാരണ ഫണ്ട് കണ്ടെത്തുക എന്നിവ സ്റ്റാൻലിയുടെ ഉത്തരവാദിത്തങ്ങളിൽ പെടുന്നു.

ഇടയ്ക്കിടെ സർവേ നടത്തി പൊതു സമൂഹത്തിന്റെ ട്രെൻഡ് മനസ്സിലാക്കണം,കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചകൾ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ എതിർ പ്രചാരണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കുക തുടങ്ങിയവയും സംഘത്തിന്റെ ചുമതലയാണ്. തിരുവല്ല മാർത്തോമ്മാ കോളജ്, ബെംഗളൂരു എൻ.ഐ.ഐ.ടി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കെ.എസ്‌.യു സംസ്ഥാന കമ്മിറ്റി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: ഷിർലി. മക്കൾ: ഷേബ, ഷെറിൻ, സ്റ്റെയ്സി, സ്റ്റെയ്സൺ, ഷെയ്ന.

Comments (0)
Add Comment