സംസ്ഥാനത്ത് അതീതീവ്ര മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഒട്ടുമിക്കയിടങ്ങളിലും കനത്ത മഴയാണ്. ഇന്നലെ രാത്രി മുതൽ പലയിടങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ആറ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. തിരുവനന്തപുരത്ത് മലയോര പ്രദേശങ്ങളിൽ മഴ തുടരുകയാണ്. അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി. ആലപ്പുഴയിൽ ശക്തമായ മഴയെ തുടർന്ന് ദേശീയപാതയിൽ ചേർത്തല, അരൂർ ഭാഗങ്ങളിൽ വെള്ളം കയറി. വീടുകൾക്ക് അകത്തും വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. ഇടുക്കിയിൽ കട്ടപ്പനയിലും വണ്ടിപ്പെരിയാറും ശക്തമായ മഴയുണ്ട്. കോട്ടയം റബ്ബര്‍ ബോര്‍ഡിന് സമീപത്തെ ട്രെയിന്‍ പാളത്തില്‍ മണ്ണിടിഞ്ഞ് വീണു. തൃശൂർ ഇടവിട്ടുള്ള ‘മഴയിൽ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഒറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

ഇടുക്കി ജില്ലയിൽ അതിതീവ്ര മഴ പെയ്യാനുള്ള മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ എറണാകുളം, കോട്ടയം ജില്ലകളിലെ സ്ഥിതി കൂടുതൽ രൂക്ഷമാകാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴയുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന ജാഗ്രത മുന്നറിയിപ്പാണ് ‘റെഡ്’ അലേർട്ട്. ഇടുക്കി ജില്ലയിൽ പലയിടത്തും 24 മണിക്കൂറിൽ 205 മില്ലിമീറ്ററിൽ അധികം മഴ ലഭിക്കാനുള്ള സാധ്യതയാണ് ഈ മുന്നറിയിപ്പുകൊണ്ട് അർത്ഥമാക്കുന്നത്. അതിതീവ്ര മഴ വലിയ അപകട സാധ്യതയുള്ളതാണ്.

Comments (0)
Add Comment