പ്രളയ പുനര്‍നിര്‍മാണം: കേരളത്തിന് 1750 കോടിയുടെ ലോകബാങ്ക് സഹായം

ന്യൂഡൽഹി: പ്രളയാനന്തര പുനർനിർമാണത്തിനായി കേരളത്തിന് ലോകബാങ്കിന്റെ 25 കോടി ഡോളറിന്റെ സാമ്പത്തിക സഹായം. ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ഏകദേശം 1750 കോടിയോളം കേരളത്തിന് സാമ്പത്തിക സഹായമായി ലഭിക്കും. വായ്പാ കരാറിൽ കേന്ദ്രസർക്കാരും, സംസ്ഥാന സർക്കാരും ലോകബാങ്ക് പ്രതിനിധികളും ഡൽഹിയിൽ ഒപ്പുവെച്ചു.

2018ൽ ഉണ്ടായ പ്രളയത്തിൽ സംസ്ഥാനത്തിന് നേരിടേണ്ടി വന്ന നഷ്ടങ്ങൾ നികത്തുന്നതിന് വേണ്ടിയുള്ള സാമ്പത്തിക സഹായമായാണ് ലോകബാങ്ക് വായ്പ നൽകുന്നത്. സംസ്ഥാനത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകബാങ്ക് വായ്പ അനുവദിച്ചത്.

ജലവിതരണം, ജലസേചനം, അഴുക്കുചാൽ പദ്ധതികൾ, കൃഷി തുടങ്ങിയ മേഖലകളിലായാണ് സാമ്പത്തിക സഹായം ലഭിക്കുക. കഴിഞ്ഞമാസം വാഷിങ്ടണിൽ ചേർന്ന ലോകബാങ്കിന്റെ ബോർഡ് യോഗം കേരളത്തിന് സഹായം നൽകുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വിഭാഗം അഡീഷണൽ സെക്രട്ടറി സമീർ കുമാർ ഖരെയാണ് ലോകബാങ്ക് പ്രതിനിധികളുമായുള്ള കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന് വേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയാണ് കരാറിൽ ഒപ്പുവെച്ചത്. ലോകബാങ്കിന് വേണ്ടി കൺട്രി ഡയറക്ടർ ജുനൈദ് കമാൽ അഹമ്മദാണ് ഈ ത്രികക്ഷി കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.

നദീതട വികസനം, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സുസ്ഥിര കാർഷിക വികസനം, കാർഷിക പദ്ധതികളുടെ സഹായം, റോഡ് നിർമാണം തുടങ്ങിയ മേഖലകളാണ് സാമ്പത്തിക സഹായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിവിധ പദ്ധതികളിലായി ലോകബാങ്ക് സഹായം കേരളത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ ഇതിൽ നിന്ന് വ്യത്യാസമായി വലിയൊരു തുകയാണ് കേരളത്തിന് ലഭിക്കുക. റീബിൽഡ് കേരള പദ്ധതിയെ സഹായിക്കുന്നതിന് വേണ്ടിയാണ് ലോകബാങ്കിന്റെ സാമ്പത്തിക സഹായം.

Comments (0)
Add Comment