നേതൃത്വമാറ്റം: പിവൈസി ചർച്ച തുടങ്ങി

തിരുവല്ല: സാമൂഹിക പ്രവർത്തനങ്ങളിലൂടെ മലയാള പെന്തക്കോസ്ത് സമൂഹത്തിന്റെ മനം കവർന്ന പെന്തക്കോസ്ത് യൂത്ത് കൗൺസിൽ രണ്ടു വർഷം പിന്നിടുന്ന തോടനുബന്ധിച്ച് പുതിയ സംസ്ഥാന ഭാരവാഹികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചു. പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ പുത്രികാ സംഘടനയാണ് പിവൈസി.

പെന്തക്കോസ്ത് യുവ സമൂഹത്തിന്റെ ഐക്യവേദി എന്ന നിലയിൽ പിവൈസി പ്രവർത്തനങ്ങളെ പെന്തക്കോസ്ത് സമൂഹം വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പിവൈസിയുടെ പുതിയ തെരെഞ്ഞെടുപ്പിനും പ്രത്യേകം പ്രാധാന്യം ഉണ്ടാകും. ഡിസം. 20 ന് തിരുവല്ലയിലെ പിവൈസി ആസ്ഥാനത്ത് കൂടുന്ന സംസ്ഥാന കമ്മിറ്റിയിൽ ഇത് സംബന്ധിച്ചുള്ള ധാരണകൾ ഉണ്ടാകും.

എ.ജി, ഐ.പി.സി, ചർച്ച് ഓഫ് ഗോഡ്, ശാരോൻ, ന്യു ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്, ന്യു ഇന്ത്യാ ബൈബിൾ ചർച്ച്, ഡബ്ല്യു.എം.ഇ., ഫിലദൽഫിയ, പി.എം.ജി.കല്ലുമല, സുവാർത്ത തുടങ്ങി മുഖ്യധാരയിലുള്ള വിവിധ പെന്തക്കോസ്ത് സഭകളിൽ നിന്നുള്ള യുവജനപ്രസ്ഥാനങ്ങളുടെ നേതൃത്വനിരയിലുള്ളവരാണ് പിവൈസിയുടെ സംസ്ഥാന കമ്മിറ്റിയിലുള്ളത്. സ്വതന്ത്ര സഭകളിൽ പലതും പിവൈസിയുമായി കൈകോർക്കാനുള്ള താല്പര്യവും പ്രകടിപ്പിച്ചിട്ടുണ്ട്. സോണൽ, ജില്ല, താലുക്ക്, പഞ്ചായത്ത് എന്നിങ്ങനെയാണ് പിവൈസി യുടെ പ്രവർത്തനങ്ങൾ കേന്ദ്രികരിക്കുന്നത്.

2017 ഫെബ്രുവരിയിലാണ് സഭയിൽ നിന്നും സമൂഹത്തിലേക്ക് എന്ന ആപ്തവാക്യവുമായി സാമൂഹിക പ്രവർത്തനം ലക്ഷ്യമാക്കി പിവൈസി സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ കേരളത്തിലെ മൂന്നു സോണലുകളായി പതിനാലു ജില്ലകളിലും മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പിവൈസി ക്ക് പ്രവർത്തനമുണ്ട്.പെന്തക്കോസ്ത് യുവജനങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ സർക്കാരിന്റ ശ്രദ്ധയിൽ പെടുത്തുന്നതിനൊപ്പം പ്രളയകാലത്തും, ഓഖി പോലെയുള്ള ദുരിത സമയത്തും പെന്തക്കോസ്ത് യുവജനങ്ങളെ എത്തിക്കുന്നതിലും പിവൈസി വിജയിച്ചിരുന്നു.

പിവൈസിയുടെ തുടക്കവർഷങ്ങൾ എന്ന നിലയിൽ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ പെന്തക്കോസ്ത് ലോകത്ത് ഏറെ ശ്രദ്ധേയമായിരുന്നു. തികച്ചും മാതൃകപരമായ പ്രവർത്തനങ്ങളിൽ പലതും സാമുഹിക മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

വിവിധ സഭകളിൽ നിന്നുള്ള യുവജന നേതാക്കൾ ഉൾക്കൊള്ളുന്ന ഏക സംയുക്ത കമ്മിറ്റി എന്ന നിലയിൽ പിവൈസിയുടെ തെരെഞ്ഞെടുപ്പ് പെന്തക്കോസ്തു ലോകത്ത് ഏറെ ശ്രദ്ധേയമാണ്.

Comments (0)
Add Comment