‘നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണം’: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. 

ഉചിതമായ അപേക്ഷകളിൽ മാത്രമേ പുതിയ ആരാധനാലയങ്ങൾക്കും പ്രാർഥനാ ഹാളുകൾക്കും അനുമതി നൽകാവൂ എന്നും കോടതി നിര്‍ദ്ദേശം നല്‍കി. അപേക്ഷ പരിഗണിക്കുമ്പോൾ സമാന ആരാധനാലയങ്ങൾ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം, കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കുലർ സംസ്ഥാന സർക്കാർ പുറത്തിറക്കണം, അപൂർവങ്ങളിൽ അപൂർവ്വം കേസുകളിൽ മാത്രമേ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നതിന് അനുമതി നൽകാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു. പൊലീസിന്റെയും ഇന്റലിജൻസിന്റെയും റിപ്പോർട്ടനുസരിച്ച് മാത്രമേ ഇത്തരം കേസുകളിൽ അനുമതി നൽകാവൂയെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment