മിഷനറിമാർക്ക് എതിരെയുള്ള ആക്രമണങ്ങളിൽ പിസിഐ പ്രതിഷേധിച്ചു.

കോട്ടയം: ഇന്ത്യയിൽ ഉടനീളം മിഷനറിമാർക്ക് എതിരെയുള്ള അതിക്രമങ്ങളിൽ പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ക്രൂരമായ ആക്രമണമാണ് സുവിശേഷകർക്ക് എതിരെ നടക്കുന്നത്. മതസ്വാതന്ത്ര്യം നിലനിൽക്കുന്ന ഒരു രാജ്യത്ത് നടക്കുന്ന ഇത്തരം ഏകപക്ഷിയമായ പീഡനങ്ങൾ ഭൂഷണമല്ല.

കഴിഞ്ഞ ദിവസം ചത്തീസ്ഗഢിൽ ഒരു പാസ്റ്ററെ വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ദാരുണമായി കുത്തി കൊലപ്പെടുത്തി. ആരാധനാലയങ്ങൾ വ്യാപകമായി തീവച്ചും തകർത്തും നശിപ്പിക്കുന്നു.മിഷനറിമാരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുന്നു. ജാമ്യം കിട്ടാതെ നിരവധി മിഷനറിമാർ ഉത്തരേന്ത്യൻ ജയിലുകളിൽ കിടക്കുന്നുണ്ട്. മതപരിവർത്തന നിരോധന നിയമങ്ങൾ നടപ്പിലാക്കി അതിൻ്റെ മറവിൽ മിഷനറി പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും ആരാധനാലയങ്ങൾ അടച്ചുപൂട്ടാനുള്ള ആസൂത്രിതമായ നീക്കമാണ് നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ന്യൂനപക്ഷ കമ്മീഷനും പ്രശ്നബാധിത പ്രദേശങ്ങളിലെ സംസ്ഥാന സർക്കാരുകളും അടിയന്തിരമായി ഇടപെടണമെന്ന് പിസിഐ ആവശ്യപ്പെട്ടു.


ദേശിയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ, ശ്രീ സർദാർ ഇഖ്ബാൽ സിംഗ് ലാൽപുര, കേന്ദ്ര സഹമന്ത്രി ശ്രീ വി മുരളീധരൻ, ശ്രീ സുരേഷ് ഗോപി എംപി, ശ്രീ അൽഫോൺസ് കണ്ണന്താനം എംപി, ശ്രീ കെ സി വേണുഗോപാൽ എംപി എന്നിവർക്ക് പരാതി നൽകി. പിസിഐ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു. പാസ്റ്റർ തോമസ് എം പുളിവേലിൽ, ബ്രദർ ഫിന്നി പി മാത്യു, ബ്രദർ ഏബ്രഹാം ഉമ്മൻ, പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്, പാസ്റ്റർ അനീഷ് കൊല്ലങ്കോട്, പാസ്റ്റർ രാജീവ് ജോൺ എന്നിവർ പ്രസംഗിച്ചു.

Comments (0)
Add Comment