ടൗട്ടെയ്ക്ക് പിന്നാലെ യാസ്; ചുഴലികാറ്റിൽ ജാഗ്രതയോടെ രാജ്യവും, കേരളവും

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലെത്തിയിട്ടും തീരത്തിന്റെ ആശങ്ക ഒഴിഞ്ഞിട്ടില്ല. അപ്പോൾ ഇതാ അടുത്തത്. ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 22-ഓടെ പുതിയ ന്യൂന മര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒമാന്‍ നിര്‍ദേശിച്ച ” യാസ് ” എന്ന പേരിലാണ് പുതിയ ചുഴലിക്കാറ്റ് അറിയപ്പെടുക. മെയ് 26ന് വൈകുന്നേരത്തോട് കൂടി ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്ത് പ്രവേശിക്കാനാണ് സാധ്യത. യാസ് രൂപപ്പെട്ടാല്‍ തെക്കന്‍ കേരളത്തില്‍ 25 മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് പശ്ചിമബംഗാളിലെയും ഒഡീഷയിലെയും തീരമേഖലയിൽ കനത്ത നാശം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മുംബൈ തീരത്ത് തകര്‍ന്ന ഒഎൻജിസി ബാർജിലുണ്ടായിരുന്നവരെ 188 പേരെ നേവി കപ്പൽ ഐഎൻഎസ് കൊച്ചി തീരത്ത് എത്തിച്ചു.. 22 മൃതദേഹങ്ങളും കണ്ടെത്തി. നിരവധി കപ്പലുകളും നേവി വിമാനങ്ങളും പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

ഗുജറാത്തിലെ വിവിധ പ്രളയബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. ഗുജറാത്തിലെ 12 ജില്ലകളിലായി ഇതുവരെ 45 മരണം സ്ഥിരീകരിച്ചു.മുഖ്യമന്ത്രി അടക്കമുള്ളവരുമായുള്ള ഉന്നതതല യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.

Comments (0)
Add Comment