പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ മെയ് 20ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ നടത്തും

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 20ന് വൈകീട്ട് നടത്തുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രവേശനം ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമായി ചുരുക്കും. പൊതുജനങ്ങള്‍ക്കു ചടങ്ങിൽ പ്രവേശനമുണ്ടായിരിക്കില്ല.

മന്ത്രിസഭയിൽ 21 അംഗങ്ങൾ വരെ ആകാമെന്നു സിപിഎം–സിപിഐ ചർച്ചയിൽ ധാരണയായിരുന്നു. മറ്റു ഘടക കക്ഷികളുടെ അവകാശ വാദങ്ങൾ കൂടി കണക്കിലെടുത്തേ എണ്ണം സംബന്ധിച്ച് അവസാന തീരുമാനം എടുക്കൂ. ഏകാംഗ കക്ഷികൾക്കു മന്ത്രിസ്ഥാനം ഉണ്ടാകില്ലെന്നാണു സൂചന. എന്നാൽ, ഇക്കാര്യത്തിൽ അവസാന തീരുമാനം എടുത്തിട്ടില്ലെന്നു നേതാക്കൾ പറഞ്ഞു. 17ന് എൽഡിഎഫ് യോഗത്തിനു മുൻപായി ഇരുപാർട്ടികളും തമ്മിൽ വീണ്ടും ചർച്ച നടക്കും. 18ന് സിപിഎം സംസ്ഥാന കമ്മിറ്റി മന്ത്രിമാരെ നിശ്ചയിക്കും.

Comments (0)
Add Comment