ലോക്ഡൗൺ കാലത്ത് അടിയന്തര യാത്രയ്ക്കുള്ള ഇ–പാസ് വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് അടിയന്തര യാത്രയ്ക്കുള്ള ഇ–പാസ് നല്‍കുന്ന കേരള പൊലീസിന്റെ pass.bsafe.kerala.gov.in വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു. വെബ്സൈറ്റിൽ ‘Pass’ എന്നതിനു താഴെ പേര്, വിലാസം, വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ, പോകേണ്ട സ്ഥലം, തീയതി, സമയം, മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളാണ് നൽകേണ്ടത്. സൈബര്‍ഡോം നോഡല്‍ ഓഫിസര്‍ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.  

വിവരങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ സെന്ററിൽ പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകൾക്ക്  അനുമതി നൽകും. യാത്രക്കാർക്ക് അപേക്ഷയുടെ സ്റ്റാറ്റസ് വെബ്‌സൈറ്റിൽനിന്നും മൊബൈൽ നമ്പർ, ജനന തീയതി എന്നിവ നൽകി പരിശോധിക്കാം. അനുമതി ലഭിച്ചതായ യാത്രാപാസ് ഡൗൺലോഡ് ചെയ്തോ, സ്‌ക്രീൻ ഷോട്ട്  എടുത്തോ ഉപയോഗിക്കാം. യാത്രാവേളയില്‍ ഇവയോടൊപ്പം അപേക്ഷയിൽ പറഞ്ഞിരിക്കുന്ന തിരിച്ചറിയൽ രേഖയും പൊലീസ് പരിശോധനയ്ക്കായി നിർബന്ധമായും ലഭ്യമാക്കണം.

അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പൊലീസ് പാസിന്റെ  ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും നേരിട്ടോ അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയോ, മറ്റുള്ളവർക്ക് വളരെ അത്യാവശ്യമായ യാത്രകൾക്കു മാത്രവും പാസ്സിന് അപേക്ഷിക്കാം.

പൊതുജനങ്ങൾ തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും വാക്‌സീൻ സ്വീകരിക്കുന്നതിനും സത്യവാങ്മൂലം എഴുതി യാത്ര ചെയ്യാം. അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും  തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെയും കർശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.

Comments (0)
Add Comment