കോവിഡ് മാസ് വ്യാപനം: ആരാധനകൾ ഓൺലൈനിൽ നടത്തുവാൻ സർക്കാർ നിർദ്ദേശം

തിരുവനന്തപുരം: കോവിഡ്-19 ന്റെ രണ്ടാം തരംഗ വ്യാപനം അതി തീവ്രതയിൽ പടർന്നു പിടിക്കുന്നതുകൊണ്ട് എല്ലാ ആരാധനകളും ഓൺലൈനിൽ നടത്തണമെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തിറങ്ങി. നാളെയും മറ്റന്നാളും 3 ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആരാധനാലയങ്ങളിൽ ഓൺലൈൻ സംവിധാനത്തിലുടെ ആരാധനകൾ ബുക്ക് ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ രണ്ടാഴ്ചത്തേക്കാണ് കർഫ്യൂ തീരുമാനിച്ചിരിക്കുന്നതെങ്കിലും സ്ഥിതിഗതികൾ ഇടക്ക് വിലയിരുത്തും.

വോട്ടെണ്ണൽ ദിവസം ആഘോഷങ്ങളും ആൾക്കൂട്ടവും പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റി നിർദ്ദേശിച്ചു. എല്ലാ ക്ലാസുകളും ഓൺലൈനായി മാത്രമേ നടത്താവൂ. ജോലികൾ കഴിവും ‘വർക്ക് ഫ്രം ഫോം’ നടപ്പാക്കണമെന്ന നിർദ്ദേശത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ തീരുമാനം ഇന്നുണ്ടായേക്കും. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പ്, പത്രം, പാൽ, മാധ്യമ പ്രവർത്തകർ രാത്രി ഷിഫ്റ്റിലെ ജീവനക്കാർ എന്നിവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ നിന്നും രാത്രി 9 ന് ശേഷം പാർസൽ വിതരണം പാടില്ല. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പരമാവധി കുറക്കണം എന്നും നിർദ്ദേശമുണ്ട്.

അതേസമയം, സംസ്ഥാനത്ത് വാക്സീൻ ക്ഷാമം അതിരൂക്ഷമാവുകയാണ്. അഞ്ച് ലക്ഷത്തില്‍ താഴെ വാക്സീൻ മാത്രമാണ് ആകെ സ്റ്റോക്കുള്ളത്. തിരുവനന്തപുരത്ത് ആകെ ഉള്ളത് 1500 ഡോസ് കൊവീഷീൽഡാണ്. മിക്ക ജില്ലകളിലും മെഗാ വാക്സിനേഷൻ ക്യാംപുകൾ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് നിര്‍ദേശം നൽകിയിട്ടുണ്ട്. സ്വകാര്യ മേഖലയിലും വാക്സീൻ നൽകുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളിൽ സ്റ്റോക്കുള്ള വാക്സീൻ തീരും വരെ കുത്തിവയ്പ് നല്‍കും. രണ്ടാം ഡോസ് വാക്സീൻ എടുക്കാനെത്തുന്നവര്‍ക്ക് ഭൂരിഭാഗത്തിനും കുത്തിവയ്പ് ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്

Comments (0)
Add Comment