കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടപടി ഉണ്ടാകുമെന്ന് അമിത് ഷാ

കാഞ്ഞിരപ്പള്ളി: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ്. കാഞ്ഞിരപ്പള്ളിയില്‍ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്ക് നേരേ നടന്ന ആക്രമണത്തെക്കുറിച്ച് അമിത് ഷാ പറഞ്ഞു, “ഉത്തര്‍പ്രദേശ് ഭരിക്കുന്നത് ബി.ജെ.പിയാണ്. കന്യാസ്ത്രീകളെ ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ഉറപ്പുനല്‍കുന്നു. അതില്‍ യാതൊരു സംശയവും വേണ്ട”. ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ആക്രമണത്തെ കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും ക്രിയാത്മകമായ നടപടി വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ ഉത്തര്‍പ്രദേശിലെ ഝാൻസിയിൽ ട്രെയിനില്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് ബി‌ജെ‌പിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപി പ്രവര്‍ത്തകരാണെന്ന് റെയില്‍വേ സൂപ്രണ്ട് അറിയിച്ചു. മലയാളി ഉൾപ്പെടെയുള്ള കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് റെയില്‍വേ സൂപ്രണ്ട് ഖാന്‍ മണ്‍സൂരി മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തല്‍ നടത്തിയത്. ഋഷികേശിലെ സ്റ്റഡിക്യാംപ് കഴിഞ്ഞ് മടങ്ങിയ എബിവിപി പ്രവര്‍ത്തകരാണ് അധിക്ഷേപത്തിന് പിന്നിലെന്നും കന്യാസ്ത്രീകള്‍ക്ക് എതിരെ ഇവര്‍ ഉന്നയിച്ച മതപരിവര്‍ത്തനമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും റെയില്‍വേ സൂപ്രണ്ട് പറഞ്ഞു. സന്യാസിനികള്‍ക്ക് നേരെ ആക്രമണം നടത്തിയത് ബജ്റംങ്ങദള്‍ പ്രവര്‍ത്തകരാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു. ഇത് നിഷേധിച്ചാണ് റെയില്‍വേ സൂപ്രണ്ട് രംഗത്തെത്തിയത്.

Comments (0)
Add Comment