കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം: അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായിയുടെ കത്ത്

തിരുവനന്തപുരം: ട്രെയിനില്‍ യാത്ര ചെയ്ത മലയാളി കന്യാസ്ത്രീകളെയും സന്യാസാർത്ഥിനികളെയും ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍വെച്ച് അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും ഝാന്‍സി പോലീസും ചേര്‍ന്നാണ് ഇവരെ ഉപദ്രവിച്ചത്. ട്രെയിനില്‍നിന്ന് അവരെ ബലമായി പിടിച്ചിറക്കി. തിരിച്ചറിയല്‍ രേഖകൾ കാണിച്ചിട്ടും പോലീസ് അവരെ വിട്ടില്ല. ഉന്നത തലത്തിലുള്ള ഇടപെടലിനു ശേഷം രാത്രി 11 മണിക്കാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇവരെ വിട്ടയച്ചതെന്നു കത്തില്‍ സൂചിപ്പിച്ചുണ്ട്.

രാജ്യത്തിന്‍റെ പ്രതിഛായയ്ക്കും മത സഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്രംഗ് ദളിന്‍റെയും പോലീസിന്‍റെയും ഭാഗത്തുനിന്നുണ്ടായത്. ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാർച്ച് പത്തൊമ്പത് വെള്ളിയാഴ്ചയാണ് ഡൽഹിയിൽനിന്നും ഒഡീഷയിലേക്കുള്ള യാത്രയിലായിരുന്ന തിരുഹൃദയ (Sacred Heart) സന്യാസിനീ സമൂഹത്തിന്റെ ഡൽഹി പ്രോവിൻസിലെ നാല് സന്യാസിനിമാർക്ക് ഉത്തർപ്രദേശിലെ ഝാൻസിയിൽവച്ചാണ് ഭയാനകമായ ദുരനുഭവമുണ്ടായത്. ഇതില്‍ പ്രതിഷേധം വ്യാപകമാകുകയാണ്.

Comments (0)
Add Comment