പാകിസ്താനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. നദീജലം പങ്കുവയ്ക്കുന്നത് നിർത്തിവെക്കും

ഭഗ്പത് (ഉത്തർപ്രദേശ്): പാകിസ്താനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. മൂന്ന് നദികളിലെ ജലം പാകിസ്താനുമായി പങ്കുവയ്ക്കുന്നത് നിർത്തിവെക്കും. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പാകിസ്താനിലേക്ക് ഒഴുകുന്ന മൂന്ന് നദികളിലെ ജലം യമുനാ നദിയിലേക്ക് തിരിച്ചുവിടുമെന്ന് ജലവിഭവമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.

സിന്ധൂ നദീജല കരാർ പ്രകാരം ഇന്ത്യയ്ക്ക് പൂർണ നിയന്ത്രണമുള്ള നദികളിലെ ജലം പാകിസ്താനുമായി പങ്കുവയ്ക്കുന്നതാണ് ഇന്ത്യ നിർത്താനൊരുങ്ങുന്നത്. 1960 ലെ കരാർ പ്രകാരം ആറ് നദികളിൽ മൂന്നെണ്ണത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കും മൂന്നിന്റെ നിയന്ത്രണം പാകിസ്താനുമാണ്.

രവി, ബിയാസ്, സത്ലജ് നദികളുടെ പൂർണ നിയന്ത്രണമാണ് ഇന്ത്യയ്ക്കുള്ളത്. ഛലം, ചിനാബ്, സിന്ധു നദികളുടെ നിയന്ത്രണം പാകിസ്താനാണ്.

വിഭജനത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്താനും മൂന്ന് നദികൾവീതം പങ്കിട്ടെടുത്തതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള നദികളിലെ ജലം പാകിസ്താനിലേക്ക് ഒഴുകുകയാണ്. പദ്ധതികൾ പൂർത്തിയാകുന്നതോടെ അവയിലെ ജലം യമുനയിലേക്ക് തിരിച്ചുവിടും. ഇതോടെ യമുനയിലെ ജലം വർധിക്കുമെന്നും മന്ത്രി പറഞ്ഞു.

40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിക്കാനിടയായ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താനെതിരെ കടുത്ത സമ്മർദ്ദ നടപടികൾക്ക് ഇന്ത്യ ഒരുങ്ങുന്നത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ആസ്ഥാനമായ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടന ഏറ്റെടുത്തിരുന്നു. എന്നാൽ, പാകിസ്താന്റെ പങ്ക് സംബന്ധിച്ച തെളിവ് നൽകിയാൽ നടപടി സ്വീകരിക്കാമെന്ന നിലപാടാണ് ആരാജ്യത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്വീകരിച്ചിട്ടുള്ളത്

Comments (0)
Add Comment