പുല്‍വാമ ഭീകരാക്രമണം: 42 ജവാന്മാര്‍ക്ക് വീരമൃത്യു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

ശ്രീനഗര്‍: 1980നു ശേഷം കശ്മീരിലുണ്ടായ വലിയ ഭീകരാക്രമണം; ഉപയോഗിച്ചത് 350 കിലോ ഐ.ഇ.ഡി  ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സി ആര്‍ പി എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം. 42 ജവാന്മാര്‍ വീരമൃത്യു വരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് മൂന്നേകാലോടെയായിരുന്നു ആക്രമണം. അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്നാണ് വിവരം. രണ്ടായിരത്തഞ്ഞൂറോളം സൈനികരാണ് പരിശീലനത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താന്‍ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ പതിനഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ചെത്തിയ ജവാന്മാരും ഉള്‍പ്പെട്ടതായിരുന്നു വാഹനവ്യൂഹം. ആക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്ന ബസില്‍ 42 ജവാന്മാരുണ്ടായിരുന്നെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനവും ഭീകരവാദികള്‍ക്കു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുകയാണ്.

എഴുപത് വാഹനങ്ങളാണ് സൈനികരുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. ഇതില്‍ സൈനികര്‍ സഞ്ചരിച്ച രണ്ട് ബസുകളാണ് ഭീകരവാദികള്‍ ഉന്നംവെച്ചത്. സംഭവത്തെ കുറിച്ച് ജമ്മു കശ്മീര്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി സി ആര്‍ പി എഫ് ഐജി(ഓപ്പറേഷന്‍സ്) സുള്‍ഫിക്കര്‍ ഹസന്‍ പറഞ്ഞു.

Comments (0)
Add Comment