ഉത്തരേന്ത്യ കൊടും തണുപ്പിൽ വിറങ്ങലിച്ച് ; കുറഞ്ഞ താപനില 2.6 ഡിഗ്രി

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശൈത്യം കനക്കുന്നു. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് വെള്ളിയാഴ്ച പല ഉത്തരേന്ത്യന്‍ നഗരങ്ങളിലും രേഖപ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

രാജ്യതലസ്ഥാനത്തെ താപനില 2.6 ഡിഗ്രി സെല്‍ഷ്യസ് വരെ താണു. 20 ഡിഗ്രി സെല്‍ഷ്യസാണ് ന്യൂഡല്‍ഹിയിലെ ഉയര്‍ന്ന താപനില. മൂടല്‍ മഞ്ഞ് തീവണ്ടി ഗതാഗതത്തെ ബാധിച്ചു തുടങ്ങി. ഹൗറ – ന്യൂഡല്‍ഹി പൂര്‍ണ എക്‌സ്പ്രസ്, ഭഗല്‍പുര്‍ – ആനന്ദ വിഹാർ ടെര്‍മിനല്‍ വിക്രംസിംഹ എക്‌സ്പ്രസ്, കല്‍ക്ക മെയില്‍ എന്നിവ മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് മൂന്ന് മണിക്കൂറോളം വൈകി.

ഡല്‍ഹിയിലെ താപനില ഇനിയും കുറയുമെന്നാണ് മുന്നറിയിപ്പ്.  മറ്റ് ഉത്തരേന്ത്യന്‍ നഗരങ്ങളിലും കൊടും ശൈത്യമാണ് അനുഭവപ്പെടുന്നത്. ചണ്ഡീഗഢില്‍ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താണു. അമൃത്സറില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ലുധിയാനയില്‍ അഞ്ചും പഠാന്‍കോട്ട് രണ്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.

ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ആറു ഡിഗ്രി സെല്‍ഷ്യസാണ് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ കുറഞ്ഞ താപനില. ഹരിയാണയിലെ അംബാലയിലും ഗുര്‍ഗാവിലും അഞ്ച് ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.

Comments (0)
Add Comment