കനത്ത മഴയിൽ മുങ്ങി മുംബൈ; രണ്ടിടത്ത് മണ്ണിടിച്ചിൽ; 15 മരണം, നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു

സെൻട്രൽ മെയിൻ ലൈൻ, ഹാർബർ ലൈൻ എന്നിവിടങ്ങളിലെ ലോക്കൽ ട്രെയിൻ സർവീസുകളെ കനത്ത മഴ ബാധിച്ചിട്ടുണ്ട്.

മുംബൈ: കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം. കാലാവസ്ഥ രൂക്ഷമായതിനെ, രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. മരണസഖ്യ ഇനിയും ഉയരാനാണ് സാധ്യത. നിരവധി പേരാണ് മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നത്. ചെമ്പൂരിലെ ഭരത് ന​ഗറിലുണ്ടായ അപകടത്തിൽ മാത്രം 11 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വിക്രോളി മേഖലയിലും കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു. നിലവിൽ, അപകടമേഖലയിൽ നിന്ന് ഇതുവരെ 15 പേരെയോളം രക്ഷപ്പെടുത്തി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിർത്താതെ പെയ്യുന്ന മഴയെ തുടർന്നാണ് ശനിയാഴ്ച രാത്രിയോടെ അപകടമുണ്ടാക്കിയതെന്ന് ദേശീയ ദുരന്ത നിവാരണ സേനയെ (എൻ‌.ഡി‌.ആർ‌.എഫ്) ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയും കനത്ത മഴ തുടർന്നതോടെ മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടു. സെൻട്രൽ മെയിൻ ലൈൻ, ഹാർബർ ലൈൻ എന്നിവിടങ്ങളിലെ സർവീസുകളെയാണ് കനത്ത മഴ ബാധിച്ചത്. അതേസമയം, മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങൾ ശക്തമായ മഴ തുടരുകയാണ്. മുംബൈ നഗരത്തിൽ രാത്രി എട്ടിനും പുലർച്ചെ രണ്ട് നും ഇടയിൽ 156.94 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ യഥാക്രമം 143.14 മില്ലിമീറ്ററും പടിഞ്ഞാറൻ 125.37 മില്ലിമീറ്ററും രേഖപ്പെടുത്തി.

Comments (0)
Add Comment