ഭാരതത്തിന്റെ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ സഹായവുമായി അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനകള്‍

ന്യൂഡല്‍ഹി: ഭാരതത്തിൽ കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയും സഹായവുമായി ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകള്‍ സജീവമായി രംഗത്ത്. കാത്തലിക് റിലീഫ് സര്‍വീസസും (സി.ആര്‍.എസ്), കാരിത്താസ് (കരീന) ഇന്ത്യയും അടക്കം നിരവധി ക്രിസ്ത്യന്‍ സംഘടനകളാണ് രാജ്യത്തു സഹായം ലഭ്യമാക്കുന്നത്. സി.ആര്‍.എസും, മറ്റ് സന്നദ്ധ സംഘടനകളും ചേര്‍ന്ന്‍ ഇന്ത്യയിലെ രോഗബാധ അതിരൂക്ഷമായ മേഖലകളില്‍ ജീവന്‍രക്ഷാ ഉപാധികള്‍ അടക്കമുള്ളവ വിതരണം ചെയ്തു വരികയാണെന്ന് സി.ആര്‍.എസിന്റെ മീഡിയ റിലേഷന്‍സ് മാനേജരായ നിക്കി ഗാമര്‍ പറഞ്ഞു. രോഗബാധയുടെ വ്യാപനം തടയുവാനും, കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുകയും, രോഗബാധയുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ അതിജീവിക്കുവാന്‍ കുടുംബങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തുകൊണ്ട് ഇതുവരെ ഏതാണ്ട് 10 ലക്ഷത്തോളം ആളുകളെ തങ്ങള്‍ സമീപിച്ചുകഴിഞ്ഞുവെന്നു ഗാമര്‍ കൂട്ടിച്ചേര്‍ത്തു. ഓരോ ദിവസവും ഏതാണ്ട് മൂവായിരത്തിയഞ്ഞൂറോളം ആളുകളാണ് ഭാരതത്തില്‍ കൊറോണ മൂലം മരണപ്പെട്ടുകൊണ്ടിരിക്കുന്നത്.

മധ്യപൂര്‍വ്വേഷ്യ, വടക്കുകിഴക്കന്‍ ആഫ്രിക്ക, ഇന്ത്യ, കിഴക്കന്‍ യൂറോപ്പ് എന്നീ മേഖലകളില്‍ മാനുഷികവും, അജപാലനപരവുമായ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ‘ദി കാത്തലിക് നിയര്‍ ഈസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍’ (സി.എന്‍.ഇ.ഡബ്ലിയു.എ) എന്ന പേപ്പല്‍ ഏജന്‍സിയും ഇന്ത്യയിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഭാരതത്തില്‍ നടത്തുവാന്‍ പോകുന്ന അടിയന്തിര പ്രവര്‍ത്തങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം സി.എന്‍.ഇ.ഡബ്യു.എ പ്രസിഡന്റ് മോണ്‍സിഞ്ഞോര്‍ പീറ്റര്‍ വക്കാരി ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുവാന്‍ പ്രാദേശിക സഭകളെ സഹായിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, സഹായവുമായി തങ്ങളുടെ പ്രാദേശിക കാര്യാലയം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.

Comments (0)
Add Comment