കോവിഡ്; ഡൽഹിയിൽ ഇന്ന് അർധരാത്രി മുതൽ സമ്പൂര്‍ണ കര്‍ഫ്യൂ

ന്യൂഡൽഹി: കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഡൽഹിയിൽ ഇന്ന് അർധരാത്രി മുതൽ അടുത്ത തിങ്കളാഴ്ച രാവിലെ വരെ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അവശ്യസര്‍വീസുകളും സര്‍ക്കാര്‍ ഒാഫിസുകളും പ്രവര്‍ത്തിക്കും. സ്വകാര്യ ഒാഫിസുകള്‍ വര്‍ക് അറ്റ് ഹോം സൗകര്യം ഏര്‍പ്പെടുത്തണം. വാരാന്ത്യ കർഫ്യൂവും ദിവസവും രാത്രി 9 മണിക്കുശേഷം രാത്രികാല കർഫ്യൂവും ഡല്‍ഹിയിൽ ഏർപ്പെടുത്തിയിരുന്നു.

ഡൽഹി ലഫ്റ്റനന്റ് ഗവർണറുമായി ഇന്ന് രാവിലെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നടത്തിയ ചർച്ചയിലാണ് സമ്പൂര്‍ണ കര്‍ഫ്യൂ ഏർപ്പെടുത്താൻ തീരുമാനമായത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ  മാളുകള്‍, മാര്‍ക്കറ്റുകള്‍, ഓഡിറ്റോറിയം, ജിം, സ്പാകള്‍ തുടങ്ങിയവ സിനിമ ഹാളുകളില്‍ മുപ്പത് ശതമാനം ആളുകൾക്ക് മാത്രമായിരുന്നു പ്രവേശനം. 

അതീവ ഗുരുതരമായ സാഹചര്യമാണ് ഡൽഹിയിൽ നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്നലെ വ്യക്തമാക്കിയിരുന്നു. 30 ശതമാനമാണ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്. ഡൽഹിയിൽ ആശുപത്രികളിലെ 90 ശതമാനം കിടക്കകളും നിറഞ്ഞതായി അരവിന്ദ് ‌കേജ്‌രിവാൾ വ്യക്തമാക്കിയിരുന്നു. 

മഹാരാഷ്ട്ര (68,631), ഡൽഹി (25,462), കേരളം (18,257) എന്നിവിടങ്ങളിലെ പ്രതിദിന കേസുകൾ ഇന്നലെ റെക്കോർഡാണ്. മഹാരാഷ്ട്രയിൽ ഒറ്റദിവസം 503 മരണവും റിപ്പോർട്ട് ചെയ്തു; ഡൽഹിയിൽ 161. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,50,61,919 ആയി. ഇന്നലെ മാത്രം 1,619 പേർ മരിച്ചതോടെ ആകെ മരണം 1,78,567 ആയി. ചികിത്സയിലുള്ളവർ 19 ലക്ഷം കവിഞ്ഞു. കോവിഡ് മുക്തർ 1.29 കോടി.

Comments (0)
Add Comment