ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി വീണ്ടും തള്ളി

മുംബൈ: അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തടവിലാക്കിയ ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പ്രത്യേക എന്‍.ഐ.എ (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) കോടതി തള്ളി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ പ്രകടിപ്പിച്ച എതിര്‍പ്പിനേയും, ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളേയും വകവെക്കാതെയാണ് പാര്‍ക്കിന്‍സണ്‍സ് രോഗികൂടിയായ എണ്‍പത്തിമൂന്നുകാരനായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി കഴിഞ്ഞ ദിവസം (മാര്‍ച്ച് 22 തിങ്കളാഴ്ച) തള്ളിയത്.

അദ്ദേഹത്തിന്റെ നിരപരാധിത്വവും ഫാ. സ്റ്റാന്‍ സ്വാമിയുടെ പാര്‍ക്കിന്‍സണ്‍സ് രോഗം, കേള്‍വികുറവ്, പ്രായാധിക്യം, കൊറോണ പകര്‍ച്ചവ്യാധി തുടങ്ങിയവയും ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ ഷരീഫ് ഷെയിഖ് നല്‍കിയ ജാമ്യാപേക്ഷ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് ഷെട്ടിയുടെ വാദത്തെ അനുകൂലിച്ച് ജഡ്ജി തള്ളിക്കളയുകയായിരുന്നു. പൂണെയിലെ ശനിവാര്‍ വാഡെയില്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത് പരിപാടിയുമായി ബന്ധപ്പെട്ടാണ് ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റിലാകുന്നത്. എന്നാല്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ജെസ്യൂട്ട് സഭ വ്യക്തമാക്കുന്നത്. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയാണ്. അതേസമയം വൈദികന്റെ അറസ്റ്റിനെതിരെ ദേശീയ തലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്. ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പ്രതിഷേധം കൂടുതല്‍ വ്യാപിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

Comments (0)
Add Comment