പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സിനും പുതുക്കിയ നടപടിക്രമം

ന്യൂഡൽഹി: രാജ്യത്തെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി വിജ്ഞാപനമിറക്കി കേന്ദ്രം. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പരിശോധന ഒഴിവാകുമെന്നത് മാത്രമല്ല ഷോറൂമില്‍നിന്നു വാഹനം പുറത്തിറങ്ങുമ്പോള്‍ത്തന്നെ സ്ഥിരം രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും. ഇതിനാവശ്യമായ മാറ്റംവരുത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാൽ ഉടന്‍തന്നെ ഈ സൗകര്യം ലഭ്യമാകുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഫാന്‍സി നമ്പര്‍ ബുക്ക് ചെയ്യുന്നവര്‍ക്കും ബോഡി നിര്‍മിക്കേണ്ടവയ്ക്കും മാത്രമാകും താത്കാലിക രജിസ്ട്രേഷന്‍ ഏർപ്പെടുത്തുക. മറ്റെല്ലാ വാഹനങ്ങളും അതിസുരക്ഷാ നമ്പര്‍പ്ലേറ്റോടെയാകും ഷോറൂമുകളില്‍നിന്നു പുറത്തിറങ്ങുക.

ആധാര്‍ നിര്‍ബന്ധമാക്കുന്നത് 18 സേവനങ്ങള്‍ക്കാണ്. അപേക്ഷകന്‍ നേരിട്ട് ഓഫീസിലെത്തുന്നത് ഒഴിവാക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് . ഇതില്‍ ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍ (ടെസ്റ്റ് ഒഴികെ) സംസ്ഥാനത്ത് നേരത്തേതന്നെ ഓണ്‍ലൈനാക്കിയതാണ്. വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിലാണ് വ്യത്യാസം വരുത്തുക. വാഹനം വില്‍ക്കുന്നയാളിനും വാങ്ങുന്നയാളിനും ആധാര്‍ നിര്‍ബന്ധമാണ്. പഴയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഓഫീസില്‍ ഹാജരാക്കേണ്ട. വാങ്ങുന്നയാളിന് കൈമാറിയാല്‍ മതി. വസ്തു ഇടപാടില്‍ മുന്‍പ്രമാണങ്ങള്‍ സൂക്ഷിക്കുന്നതുപോലെ ഇത് പുതിയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം സൂക്ഷിക്കാം. ഉടമസ്ഥാവകാശ കൈമാറ്റം പൂര്‍ണമായി ഓണ്‍ലൈനാകുമ്പോൾ നടപടിക്രമങ്ങൾ എളുപ്പമാകും.

Comments (0)
Add Comment