ജനിതകമാറ്റം വന്ന പുതിയ കോവിഡ് വൈറസ് ഇന്ത്യയിൽ 6 പേർക്ക് : ജാഗ്രത വേണമെന്ന് കേന്ദ്രം

ന്യൂഡൽഹി: ആശങ്കയുയർത്തി രാജ്യത്ത് ആദ്യമായി ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് ആറ് പേരില്‍ സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ സാര്‍സ് കൊറോണ വൈറസ് കൊവിഡ് 19 വകഭേദം കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്. ആറു പേർക്കും അതിതീവ്ര കോവിഡ് ബാധയാണെന്നാണ് റിപ്പോർട്ട്.

രോഗികളില്‍ മൂന്നുപേര്‍ ബംഗളൂരുവിലാണ്​. രണ്ടുപേര്‍ ഹൈദരാബാദ്, ഒരാള്‍ പുണെയിലുമാണ്. ഇവരെ ക്വാറന്റീന്‍ ചെയ്തു. സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തും. കനത്ത ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം അറിയിച്ചു. ബംഗളുരുവിലെ നിംഹാൻസിൽ ചികിത്സയിലുള്ള മൂന്ന് പേർക്കും, ഹൈദരാബാദ് സിസിഎംബിയിൽ ചികിത്സയിലുള്ള 2 പേർക്കും, പുനെ എൻഐവിയിൽ ചികിത്സയിലുള്ള ഒരാൾക്കുമാണ് പുതിയ വകഭേദമുള്ള വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്.

പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് വൈറസ് വകഭേദം ഇന്ത്യയിലുമെത്തിയതായി കണ്ടെത്തിയത്. യുകെയില്‍ നിന്ന് മടങ്ങിയെത്തിയ നിരവധി വിമാനയാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ എല്ലാവരെയും ബാധിച്ചിരിക്കുന്നത് പുതിയ വൈറസ് തന്നെയാണോ എന്ന പരിശോധന നടത്തുന്നുണ്ട്.

Comments (0)
Add Comment