സുവിശേഷകനെ മർദ്ദിച്ചവശനാക്കി ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിൽ പൂട്ടിയിട്ടു

ഷിയോഹർ, ബീഹാർ: ബീഹാർ സംസ്ഥാനത്തെ ഷിയോഹർ ജില്ലയിൽ സുവിശേഷ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഒരു പാസ്റ്ററെ സുവിശേഷ വിരോധികൾ പിടിച്ചു മർദ്ദിച്ചവശനാക്കി നിർജ്ജനപ്രദേശത്തുള്ള ഒരു വീട്ടിൽ കെട്ടിയിട്ട് മരിക്കാനായ് ഉപേക്ഷിച്ച് വീടു പൂട്ടിയിട്ട് കടന്നുകളഞ്ഞു. ബോധം വീണ്ടുകിട്ടിയപ്പോൾ തനിക്ക് സംഭവിച്ച കാര്യം പാസ്റ്റർ ഷെൽട്ടൺ വിശ്വനാഥൻ അവസാനമായി അനുസ്മരിച്ചു. വർഗ്ഗീയ തീവ്രവാദികൾ തങ്ങളുടെ ദൈവത്തിന് ബലിയായി തന്നെ തലകീഴായി അർപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

ബീഹാറിൽ സുവിശേഷ പ്രവർത്തനം നടത്തുന്ന പാസ്റ്റർ ഷെൽട്ടൺ വിശ്വനാഥനാണ് ക്രൂരമായ അനുഭവം ക്രിസ്തു വിരോധികളിൽ നിന്നുണ്ടായത്. “അവർ എന്റെ മുതുകിൽ കുത്തി, സുവിശേഷ ലഘുലേഖകൾ വിതരണം ചെയ്യുന്നതിനുള്ള ശിക്ഷയായി എന്നെ അവരുടെ ദേവന് ഒരു യാഗമായി അർപ്പിക്കുമെന്ന് എന്നോട് പറഞ്ഞു,” അദ്ദേഹം മോർണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു. “എന്റെ തലയിൽ കനത്ത പ്രഹരമേറ്റു, അങ്ങനെ ഞാൻ ബോധരഹിതനായി.”

ഒക്ടോബർ 5 ന്, ബീഹാർ സംസ്ഥാനത്തെ ഷിയോഹർ ജില്ലയിലെ തിരിയാണി ഗ്രാമത്തിൽ
ആറ് തീവ്ര ഹിന്ദുക്കൾ ആദ്യം അദ്ദേഹത്തെ തടഞ്ഞു, ലഘുലേഖകൾ നൽകുന്നത് നിറുത്തുവാൻ പറഞ്ഞപ്പോൾ, അദ്ദേഹം അവരോട് മറുത്തൊന്നും പറഞ്ഞില്ല. അവരിലൊരാൾ തന്റെ സ്കൂട്ടറിന്റെ താക്കോലും ഫോണും കൈവശമാക്കി മറ്റുള്ളവർക്ക് ആക്രമിക്കാൻ സൂചന നൽകി, അദ്ദേഹം പറഞ്ഞു. ബോധം വീണ്ടെടുത്തപ്പോൾ, ഇരുണ്ട മുറിയിൽ പൂട്ടിയിട്ട നിലയിൽ ആണു താൻ എന്നു മനസ്സിലായി.

“ഞാൻ സഹായത്തിനായി നിലവിളിച്ചു, ആരെങ്കിലും എന്റെ നിലവിളി കേട്ട് എന്നെ സഹായിക്കാൻ വരുമെന്ന് പ്രതീക്ഷിച്ച് ഉറക്കെ കരഞ്ഞു, പക്ഷേ ആർക്കും ഞാൻ പറയുന്നത് കേൾക്കാനായില്ല,” പാസ്റ്റർ വിശ്വനാഥൻ പറഞ്ഞു. “അടുത്ത കുറച്ച് ദിവസത്തേക്ക് ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഞാൻ തറയിൽ കിടക്കുകയായിരുന്നു. തിന്നാനോ കുടിക്കാനോ അവർ എനിക്ക് ഒന്നും തന്നില്ല. ”

ഏഴു ദിവസത്തിനുശേഷം, സമീപ പ്രദേശത്ത് താമസിക്കുന്ന ഒരു വൃദ്ധ എങ്ങനെയോ അവിടെയെത്തിയപ്പോൾ നിലവിളി കേട്ട് വാതിലിൽ മുട്ടി. “വാതിൽ പുറത്തുനിന്ന് ബോൾട്ട് ചെയ്തിട്ടുണ്ടെന്നും അത് തുറന്നതായി ഞാൻ ആരോടും പറയരുത് എന്ന വ്യവസ്ഥയിൽ എനിക്കായി ഇത് തുറക്കുകയാണെന്നും അവർ എന്നോട് പറഞ്ഞു,” 18 പേരുടെ ഒരു ഹൗസ് ചർച്ചിന് നേതൃത്വം നൽകുന്ന പാസ്റ്റർ വിശ്വനാഥൻ പറഞ്ഞു. “വാതിൽ തുറന്നതായി അക്രമികൾ കണ്ടെത്തിയാൽ താനും കുഴപ്പത്തിലാകുമെന്ന് അവൾ ഭയപ്പെട്ടു.”

എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു, വാതിൽ തുറന്നില്ലെങ്കിൽ അവിടെ പട്ടിണി കിടന്ന് മരിച്ചിരുന്നേനെയെന്ന് പാസ്റ്റർ പറഞ്ഞു. അവൾ അദ്ദേഹത്തെ മുറിയിൽ നിന്ന് പുറത്തെത്തിച്ച് ഭക്ഷണവും വെള്ളവും നൽകി. പിന്നീട് ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ താൻ വാടകക്ക് താമസിച്ച വീടിന്റെ ഉടമയുടെ അപേക്ഷ പ്രകാരം പാസ്റ്റർ വിശ്വനാഥന് താമസം മാറേണ്ടിവന്നു.

2019 ജൂൺ 23 ന് ഷിയോഹർ ജില്ലയിലെ എട്ട് തീവ്ര ദേശീയവാദികൾ അദ്ദേഹത്തെ ആക്രമിക്കുകയും സ്‌കൂട്ടറിൽ നിന്ന് തള്ളിയിടുകയും കൈയും കാലും തകർക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബീഹാർ സംസ്ഥാനത്ത് ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചു. ഭവന സഭകൾക്കും പാസ്റ്റർമാർക്കും നേരെയുള്ള ആക്രമണങ്ങൾ ആഴ്ചതോറും നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ആക്രമിക്കപ്പെട്ടവരിൽ പലരും പോലീസിനെ വിളിക്കുവാൻ ആഗ്രഹിക്കാറില്ല; കാരണം ഉദ്യോഗസ്ഥർ പലപ്പോഴും ഹിന്ദു തീവ്രവാദ ആക്രമണത്തിന് പങ്കാളികളാകുന്നു.

ക്രിസ്ത്യൻ പിന്തുണയ്ക്കായുള്ള ഓർഗനൈസേഷൻ “ഓപ്പൺ ഡോർസ് വേൾഡ് വാച്ച്” തയ്യാറാക്കിയ, ക്രിസ്ത്യാനിയായി ജീവിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ ലിസ്റ്റിൽ 2020-ൽ ഇന്ത്യ പത്താം സ്ഥാനത്താണ്. 2013 ൽ രാജ്യം 31-ാം സ്ഥാനം ആയിരുന്നു.

Comments (0)
Add Comment