പേഴ്സിക്യുഷൻ റിലീഫിനും ഷിബുതോമസിനുമെതിരെ ദേശവിരുദ്ധ പ്രവർത്തനത്തിന് നിയമ നടപടിക്ക് നീക്കം.

ന്യൂഡൽഹി: ഇന്ത്യയിൽ വിശ്വാസത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് നിയമ പരിരക്ഷയും മറ്റു അടിയന്തിര സഹായങ്ങളും എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന പെഴ്സിക്യൂഷൻ റിലീഫിനും നേതൃത്വം നൽകുന്ന ഷിബു തോമസ് ഭോപ്പാലിനും എതിരെ ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം എന്ന പ്രസ്ഥാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയതായി റിപ്പോർട്ടുകൾ. തുടർന്ന് സോഷ്യൽ മീഡിയ വഴി വ്യാപകമായ കാമ്പയിനും നടന്നുവരുന്നു. കേന്ദ്ര സർക്കാരിനെക്കൊണ്ട് ഷിബു തോമസിനെതിരെ ദേശവിരുദ്ധ പ്രവർത്തന കുറ്റത്തിന് നടപടി എടുപ്പിക്കാനുള്ള സംഘടിത ശ്രമമാണിതെന്നു കരുതുന്നു.

കഴിഞ്ഞ അഞ്ചു വർഷമായി പീഡിപ്പിക്കപ്പെടുന്ന നൂറുകണക്കിന് വിശ്വാസികൾക്കും സുവിശേഷ പ്രവർത്തകർക്കും ആശ്വാസമായി മാറിയ ഷിബു തോമസിനെയും പേഴ്സിക്യുഷൻ റിലീഫിൻ്റെ പ്രവർത്തനങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക. പ്രാർത്ഥന ആവശ്യപ്പെട്ട് ഇത് സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ വീഡിയോ ഷിബു തോമസ് പുറത്തു വിട്ടിട്ടുണ്ട്.
ഷിബു തോമസിനെതിരെ താഴെ പറയുന്ന ആരോപണങ്ങളാണ് അക്കമിട്ടു നിരത്തിയിരിക്കുന്നത്.

  1. വിവിധ മതവിഭാഗങ്ങൾക്കിടയിൽ പ്രശ്‌നമുണ്ടാക്കുന്നു.
  2. അമേരിക്കൻ നിയമ നിർമാതാക്കളും യുണൈറ്റഡ് സ്റ്റേറ്റ്സ് കൗൺസിൽ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു‌എസ്‌സി‌ആർ‌എഫ്) അംഗങ്ങളും തയ്യാറാക്കിയ റിപ്പോർട്ടുകളിൽ , ന്യൂനപക്ഷ മത അവകാശങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയെ “പ്രത്യേക പരിഗണനയുള്ള രാജ്യം” എന്ന് മുദ്രകുത്തുന്നതിന് ഷിബു തോമസിൻ്റെ പ്രവർത്തനങ്ങൾ കാരണമായി.
  3. ലോകമെമ്പാടും ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഡാലോചനയുടെ ഭാഗമായ യുഎസ് ആസ്ഥാനമായുള്ള മോണിറ്ററിംഗ് ഗ്രൂപ്പ് ഓപ്പൺ ഡോർസ് 2019 ൽ, ഇന്ത്യയെ ക്രിസ്ത്യാനികൾക്ക് ജീവിക്കാൻ ഏറ്റവും അപകടകരമായ പത്താമത്തെ രാജ്യം എന്ന് റേറ്റുചെയ്തു. അതേ മോണിറ്ററിംഗ് ഗ്രൂപ്പ് 2014 ൽ ഇന്ത്യയെ 28-ാം സ്ഥാനത്തായിരുന്നു കണക്കാക്കിയിരുന്നത്. ഇന്ത്യയിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെയും ദുരിതാശ്വാസങ്ങളുടെയും റിപ്പോർട്ടുകൾ ഈ ഗ്രൂപ്പിനെ സ്വാധീനിച്ചതാണ് കാരണം.
  4. ഇന്ത്യയിൽ ക്രിസ്തീയ പീഡന ആരോപണവിധേയമായ സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിലും യു‌എസ്‌ സി‌.ഐ.ആർ‌.എഫ് ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര സംഘടനകൾക്ക് നൽകുന്നതിലും ഷിബുവിന്‌ പങ്കുണ്ട്. ലോകമെമ്പാടുമുള്ള ക്രൈസ്തവ സംഘടനകൾ ഈ പീഡന റിപ്പോർട്ടുകൾ ഉപയോഗപ്പെടുത്തുന്നു. ഇന്ത്യയെ ‘പ്രത്യേക പരിഗണനയുള്ള രാജ്യം’ എന്ന് തരംതിരിക്കാനും ഇന്ത്യയ്‌ക്കെതിരായ ഉപരോധങ്ങൾക്കായി സമ്മർദ്ദം ചെലുത്താനും യുഎസ് രാഷ്ട്രീയക്കാർ, ചർച്ച് ഓർഗനൈസേഷനുകൾ എന്നിവ ലോബി ചെയ്യുന്നതിന് ഈ ഡാറ്റ ഉപയോഗിക്കുന്നു.

രാജ്യത്തിൻ്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നതിനും രാജ്യത്തിന്മേൽ സാമ്പത്തികമായും മറ്റുമുള്ള ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനും കാരണമാകുന്ന പേഴ്സിക്യുഷൻ റിലീഫിനെതിരെ നടപടിയെടുക്കണമെന്നാണ് നിയമ അവകാശ സംരക്ഷണ ഫോറം (ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം) ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Comments (0)
Add Comment