ഉത്തരപ്രദേശിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന് യോഗി സർക്കാർ അനുമതി നൽകി

ലക്‌നോ: നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിന്‍സ് ഇറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി. ലൗ ജിഹാദ് മുതലായ വിവാദങ്ങള്‍ക്ക് മറുപടിയായാണ് യു.പി സര്‍ക്കാരിന്റെ നടപടി. മതപരിവർത്തനത്തിനുവേണ്ടിയുള്ള വിവാഹം അസാധുവായും ഓർഡിനൻസ് പ്രഖ്യാപിക്കും. നിയമസഭയുടെ ശീതകാല സമ്മേളനത്തിനുശേഷം ഗവർണറുടെ സമ്മതത്തോടെ ഓർഡിനൻസ് പ്രഖ്യാപിക്കും.

നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുന്നവര്‍ക്ക് 1 മുതല്‍ 5 വര്‍ഷംവരെ തടവുശിക്ഷയും 15,000 രൂപ പിഴയും വ്യവസ്ഥചെയ്യുന്നതാണ് ഓര്‍ഡിനന്‍സെന്ന് യുപി മന്ത്രി സിദ്ധാര്‍ഥ്നാഥ് സിങ് വാർത്താ ഏജന്‍സിയോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവരെയോ എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെയോ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയാല്‍ 3 മുതല്‍ 10 വര്‍ഷംവരെ തടവുശിക്ഷയും 25,000 രൂപവരെ പിഴയും ശിക്ഷ ലഭിക്കാം. കൂട്ട മതപരിവര്‍ത്തനമാണ് നടക്കുന്നതെങ്കില്‍ 3 മുതല്‍ 10 വര്‍ഷംവരെ തടവുശിക്ഷ നല്‍കാനും 50,000 രൂപവരെ പിഴ ഈടാക്കാനും ഓര്‍ഡിനന്‍സ് വ്യവസ്ഥചെയ്യുന്നു.

മറ്റൊരു മതത്തിലേക്ക് മാറിയശേഷം വിവാഹം കഴിക്കണമെങ്കില്‍ ജില്ലാ മജിസ്‌ട്രേട്ടില്‍നിന്ന് രണ്ടു മാസം മുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. മറ്റുപല സംസ്ഥാനങ്ങളും സമാനമായ നിയമ നിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Comments (0)
Add Comment