ബിഹാറില്‍ ഉഷ്ണതരംഗം, 46 മരണം

പട്ന: ബിഹാറിൽ ഉഷ്ണതരംഗ(Heat wave)ത്തെ തുടർന്ന് 24 മണിക്കൂറിനിടെ 46 പേർ മരിച്ചു. നൂറിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വാർത്താ ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ട് ചെയ്തു.

മരിച്ചവരിൽ അധികവും ഔറംഗാബാദ്, ഗയ,നവാഡ ജില്ലകളിൽനിന്നുള്ളവരാണ്. ഗയ, പട്ന തുടങ്ങിയിടങ്ങളിൽ ശനിയാഴ്ച 45 ഡിഗ്രി സെൽഷ്യസിൽ അധികം ചൂടാണ് രേഖപ്പെടുത്തിയത്.

ശനിയാഴ്ച രാത്രിവരെ ഉഷ്ണതരംഗത്തെ തുടർന്ന് 27 പേർ മരിച്ചതായി ഔറംഗാബാദ് സിവിൽ സർജൻ ഡോ. സുരേന്ദ്ര പ്രസാദ് പറഞ്ഞു. നിരവധിപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഉഷ്ണതരംഗത്തെ തുടർന്ന് ഗയ ജില്ലയിൽ 14 മരണമുണ്ടായതായി ജില്ലാ മജിസ്ട്രേട്ട് അഭിഷേക് സിങ് പറഞ്ഞു. നവാഡയിൽ അഞ്ചുപേർ മരിച്ചതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഗയ, നവാഡ ജില്ലകളിൽ അറുപതോളം പേർ ചികിത്സയിലുണ്ട്.

സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപാ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പകൽസമയത്ത് സൂക്ഷിക്കണമെന്ന് ജനങ്ങൾക്ക് സർക്കാർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Comments (0)
Add Comment