ബ്രഹ്മപുത്ര നദിക്ക് അടിയിലൂടെ; അതിര്‍ത്തിയിലേക്ക് രഹസ്യ തുരങ്കം നിര്‍മിക്കുന്നു

ന്യൂഡൽഹി: ചൈനീസ് അതിർത്തിയിലേക്കുളള രഹസ്യ സൈനിക നീക്കത്തിന് ബ്രഹ്മപുത്ര നദിക്കടിയിൽ കൂടി തുരങ്കപാത നിർമിക്കാനൊരുങ്ങുന്നു. അസമിലെ തെസ്പൂരിൽ നിന്ന് അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര നദി പ്രവേശിക്കുന്ന സ്ഥലം വരെയാണ് തുരങ്കം നിർമിക്കുകയെന്നാണ് വിവരങ്ങൾ. തുരങ്കപാതയുടെ സർവേ നടപടികൾ പൂർത്തിയായി.

12 മുതൽ 15 കിലോമീറ്റർ വരെയാകും നിർദിഷ്ട തുരങ്ക പാതയുടെ നീളം. നിർമാണത്തിലെ പ്രതിസന്ധികൾ പരിഗണിച്ച് ഇതിൽ വ്യത്യാസങ്ങൾ വരാം. റോഡ്, റെയിൽ പാത അല്ലെങ്കിൽ ഇവ രണ്ടും ചേർന്നുള്ള തുരങ്കം എന്നിങ്ങനെയാണ് പദ്ധതിയിലുള്ളത്. നദിയുടെ അടിത്തട്ടിൽ കൂടി തുരങ്കം നിർമിക്കുമ്പോഴുള്ള സാഹചര്യങ്ങൾ പരിശോധിച്ച് എന്തുതരം തുരങ്കമാണ് വേണ്ടതെന്ന് പിന്നീട് തീരുമാനിക്കും. ബ്രഹ്മപുത്ര നദിയുടെ അടിത്തട്ടിൽ നിന്ന് 20 മുതൽ 30 മീറ്റർ വരെ ആഴത്തിലായിരിക്കും തുരങ്കം നിർമിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

അരുണാചൽ അതിർത്തിയിലേക്കുള്ള റോഡുകളും പാലങ്ങളും യുദ്ധമുണ്ടാകുന്ന സാഹചര്യത്തിൽ ചൈനീസ് ആക്രമണത്തിന് എളുപ്പത്തിൽ വിധേയമാകും. ഇത് മുന്നിൽ കണ്ടാണ് തുരങ്ക പാത നിർമിക്കാനുള്ള ആലോചന തുടങ്ങിയത്. തുരങ്കത്തിൽ കൂടി രഹസ്യമായി ഇന്ത്യാ ചൈന നിയന്ത്രണ രേഖയിലേക്ക് സൈനികരെയും ആയുധങ്ങളെയും എത്തിക്കാൻ സാധിക്കും. അരുണാചൽ അതിർത്തി പ്രദേശങ്ങളിലേക്ക് എത്തിപ്പെടാൻ സൈന്യത്തിന് പ്രതിബന്ധമായി നിന്നത് ബ്രഹ്മപുത്ര നദിയായിരുന്നു. തുരങ്കം വരുന്നതോടെ പ്രതിസന്ധി വലിയൊരളവ് പരിഹരിക്കപ്പെടും.

Comments (0)
Add Comment