ഫോനി ഭീതിയിൽ കിഴക്കൻ തീരം; 11 ലക്ഷത്തിലധികം ആളുകളെ മാറ്റി പാർപ്പിച്ചു, വിമാനത്താവളം അടച്ചു

ഭുവനേശ്വർ: ഫോനി ചുഴലിക്കാറ്റിന്‍റെ ഭീതിയിൽ രാജ്യത്തിന്‍റെ കിഴക്കൻതീരം. ഒഡീഷയിൽ മാത്രം പത്തുലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ഭുവനേശ്വർ വിമാനത്താവളം അടച്ചു. കൊൽക്കത്തയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി. ഒഡീഷയിലൂടെയുള്ള 223 ട്രയിൻ സർവീസുകളും നിർത്തി വെച്ചു.

വെള്ളിയാഴ്ച രാവിലെ ചുഴലിക്കാറ്റ് പുരിയിൽ മണ്ണിടിച്ചിലിന് കാരണമാകും. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഫോനി ചുഴലിക്കാറ്റ് ഒഡിഷയുടെ തീരങ്ങളിൽ ആഞ്ഞടിക്കും. തീരപ്രദേശത്ത് താമസിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് അവരുടെ വീടുകൾ ഉപേക്ഷിച്ച് പോയത്. രാജ്യത്ത് ഒരു പ്രകൃതിക്ഷോഭത്തിന് മുമ്പായി നടക്കുന്ന ഏറ്റവും വലിയ പലായനമാണിത്.

സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി 11 ലക്ഷത്തിലധികം ആളുകളെ സർക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വീടുകളിൽ താമസിക്കുന്നവരോട് വെള്ളിയാഴ്ച പുറത്തിറങ്ങരുതെന്നും വീടിനുള്ളിൽ തന്നെ കഴിയണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 17 കിലോമീറ്റർ വേഗതയിൽ തീരപ്രദേശത്ത് ചുഴലിക്കാറ്റ് വീശുമെന്നാണ് റിപ്പോർട്ടുകൾ. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Comments (0)
Add Comment