കേരളകര ജാഗ്രത പാലിക്കണം എന്ന നിർദേശവുമായി സംസ്ഥാന സർക്കാർ

ചെറുതോണി: ഇടുക്കി ജലസംഭരണയിലെ ജലനിരപ്പ് 2394.80 അടിയായി ഉയര്‍ന്നു. ഇനി 0.20 അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കും. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും വെള്ളം തുറന്നുവിടും. കനത്ത മഴയേത്തുടര്‍ന്ന് കൂടുതല്‍ ജലം ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ ഇന്നു തന്നെ ഷട്ടറുകള്‍ തുറക്കേണ്ടിവരുമെന്ന് സൂചനയുണ്ട്.
2403 അടിയാണ് സംഭരണിയുടെ പരമാവധിശേഷിയെങ്കിലും മുല്ലപ്പെരിയാര്‍കൂടി നിറഞ്ഞു നില്‍ക്കുന്നതിനാല്‍ നേരത്തേ തുറക്കാനാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ 2394.70 യായിരുന്നു ജലനിരപ്പ്. ഉച്ചക്കു ശേഷം മൂന്നുമണിയോടെയാണ് 2394.80 അടിയായി ഉയര്‍ന്നത്.

2397 അടിയിലെത്തിയാല്‍ ആദ്യം ഒരു ഷട്ടര്‍ നാലുമുതല്‍ അഞ്ചു മണിക്കൂര്‍ വരെ 40 സെന്റീമീറ്റര്‍ ഉയര്‍ത്തും. ഇതിനുശേഷം നീരൊഴുക്ക് വിലയിരുത്തി കൂടുതല്‍ വെള്ളം തുറന്നുവിടണോ എന്ന് തീരുമാനിക്കും. മുന്നൊരുക്കമായി 12 സമീപ പഞ്ചായത്തുകളിലെ 12 സ്‌കൂളുകളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ സജ്ജമാക്കി.

തിങ്കളാഴ്ച രാവിലെ 2394.58 യാണ് ജലനിരപ്പ്. 2395-ല്‍ എത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. തിങ്കളാഴ്ച ഉച്ചയോടെ വെള്ളം ഈ നിലയിലെത്തുമെന്നാണ് കരുതുന്നത്.

2397 അടി വെള്ളമായാല്‍ റെഡ് അലര്‍ട്ട് നല്‍കും. ഇതോടെ പ്രദേശവാസികളോട് ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുശേഷം ചെറുതോണിയിലെ അഞ്ച് ഷട്ടറുകളില്‍ മധ്യത്തിലുള്ള ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തും. 34 അടി വീതിയും 40 അടി ഉയരവുമാണ് ഈ ഷട്ടറിനുള്ളത്. സെക്കന്‍ഡില്‍ 1750 ഘനയടി വെള്ളം ഇതിലൂടെ പുറത്തേക്കൊഴുകും.

Comments (0)
Add Comment