BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 21 | Pastor Sabu Samuel

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 21

രാത്രികളിലെ യാത്ര

“ഞാൻ രാത്രിയിൽ താഴ്വരവാതിൽ വഴിയായി പെരുമ്പാമ്പൂറവിങ്കലും കുപ്പവാതില്ക്കലും ചെന്ന്
യെരുശലേമിന്റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകൾ തീവെച്ച് ചുട്ടിരിക്കുന്നതും കണ്ടു.”
നെഹമ്യാവു 2:13)

വാർത്ത സത്യം തന്നെ
രാത്രിയിലെ ആ സന്ദർശനം തികച്ചും സന്ദർഭോചിതമായിരുന്നു. താൻ ശൂശൻ രാജധാനിയിൽ ഇരുന്നപ്പോൾ കേട്ട വാർത്തകളുടെ നിജസ്ഥിതി നേരിട്ട് ബോദ്ധ്യപ്പെടാനായിരുന്നു ആ യാത്ര. താൻ കേട്ട വാർത്ത പരിപൂർണ്ണമായും വാസ്തവമാണെന്ന് ഈ രാത്രിയിലെ യാത്ര തന്നെ ബോദ്ധ്യപ്പെടുത്തി.

വിനോദയാത്രയല്ല
വന്യജീവികളുടെ ചിത്രങ്ങളെടുക്കുന്നവർ രാത്രികളിൽ ഏറെ സമയമെടുത്ത് അത് പകർത്താറുണ്ട്. കാനനക്കാഴ്ചകൾ ആസ്വദിക്കുവാൻ രാത്രികളിൽ
സഫാരിയാത്രകളും ഇന്ന് പതിവാണ്. എന്നാൽ ഈ യാത്ര വിനോദയാത്രയായിരുന്നില്ല. തകർച്ചകളും ദുരന്തങ്ങളും പരിശോധിക്കുവാനുള്ളതായിരുന്നു

നമുക്കും ഒരു രാത്രി യാത്ര
നാം വന്നെത്തിയിരിക്കുന്നത് ഒരു വല്ലാത്ത കാലഘട്ടത്തിലാണ്. ആത്മീകലോകം അപചയങ്ങളും തകർച്ചകളും നിറഞ്ഞിരിക്കുന്നു. അതിനാൽ രാത്രികളിൽ ഒരു യാത്ര അനിവാര്യമായിരിക്കുന്നു. സ്വർഗ്ഗീയ ദർശനങ്ങൾ കാണാനല്ല, ദേശത്തിന്റെ ആത്മീക ശോഷണങ്ങളെ കണ്ട് ദൈവസന്നിധിയിൽ
മദ്ധ്യസ്ഥത അണയ്ക്കാനുള്ള യാത്ര.

രാതികളിൽ നേരം വൈകിയും സോഷ്യൽ മീഡിയയിൽ അലഞ്ഞ് തിരിഞ്ഞ് സമയം ചെലവഴിക്കുന്നതിന് പകരം, ഉറക്കം വരാതെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും നേരം കഴിച്ചുകൂട്ടുന്നതിന് പകരം പ്രാർത്ഥനയിലൂടെ നമുക്കും ഒരു ആത്മീക യാത്ര ചെയ്യാം.

തിരുത്തണം ചരിത്രം
നെഹമ്യാവിന്റെ രാത്രിയാത്ര യെരുശലേമിന്റെ ചരിത്രം തിരുത്തിക്കുറിച്ചു. ഇടിവുകളും തകർച്ചകളും ഇടുക്കങ്ങളും നീക്കി സുഭ്രദമായ ഒരു മതിൽ നെഹമ്യാവ് പണിത് പൂർത്തികരിച്ചു. സഭകളുടെ ഇടിവുകളെയും ഇടുക്കങ്ങളെയും നീക്കി കാലഘട്ടത്തിൽ ശക്തമായ സഭകൾ ഉടലെടുക്കുവാൻ വരിക, നമുക്കും രാത്രികളിൽ ആത്മീകയാത്രകൾ ചെയ്യാം.

Comments (0)
Add Comment