BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 17 | Pastor Sabu Samuel

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 17

ക്രിസ്തുവിന്റെ ആത്മാവ്

അതിന് രാജാവ്; “നിന്റെ യാത്രക്ക് എത്ര നാൾ വേണം? നീ എപ്പോൾ മടങ്ങിവരും ” എന്ന് എന്നോട് ചോദിച്ചു. രാജ്ഞിയും അപ്പോൾ അരികെ ഇരുന്നിരുന്നു. അങ്ങനെ എന്നെ അയപ്പാൻ രാജാവിന് സമ്മതമായി. ഞാൻ ഒരു കാലാവധിയും പറഞ്ഞു. (നെഹമ്യാവു 2:6)

ദീർഘകാല അവധി
രാജാവിന്റെ അനുവാദം കിട്ടിയതോടെ നെഹമ്യാവിന്റെ ദൗത്യത്തിന്റെ ആദ്യ പടി കടന്നു. ഇനിയും നിരവധി കടമ്പകൾ പ്രാർത്ഥനയിലൂടെ തന്നെ
മറികടക്കുന്നുണ്ട്. ഇവിടെ രാജാവ് എത്ര നാളത്തെ അവധി വേണമെന്ന്
ചോദിക്കുകയാണ്. ഇതേ പുസ്തകത്തിൽ 5:14 ൽ 12 വർഷത്തോളം നെഹമ്യാവ് യെരുശലേമിൽ ഉണ്ടായിരുന്നതായി കാണുന്നു. അതൊരു ദീർഘകാല അവധിയായിരുന്നു. 12 വർഷം എന്ന് ആദ്യം പറഞ്ഞിട്ടുണ്ടാവണമെന്നില്ല. പിന്നീട് അവധി നീട്ടി വാങ്ങിയതുമാകാം

വിവിധാവശ്യങ്ങൾക്കുള്ള അവധികൾ
കേരളത്തിൽ സർക്കാർ സർവ്വീസിലിരിക്കെ വിദേശത്ത് ജോലിക്കും കുടിയേറ്റത്തിനും അവധിയെടുത്തവരുണ്ട്. പലതും ഉപേക്ഷിച്ച് നാട്ടിൽ സംഘടനാ
ഉത്തരവാദിത്വങ്ങൾക്കായി വന്നവരുണ്ട്. സർവ്വീസ് അവസാനിച്ചിട്ട് ആനുകൂല്യങ്ങളും കൈപ്പറ്റി സുവിശേഷ വേലയ്ക്ക് ഇറങ്ങിയവരുണ്ട്. വി.ആർ.എസ് എടുത്ത് ഇറങ്ങിയവരുമുണ്ട്. എന്നാൽ നെഹമ്യാവിന്റേത് സമാനതകളില്ലാത്ത ത്യാഗവും അനിശ്ചിതത്വത്തിലേക്കുള്ള കാൽചുവടുമായിരുന്നു.

വെല്ലുവിളികൾ
നെഹമ്യാവിന്റെ ജോലി സ്ഥിരമല്ല. മടങ്ങിവരുമ്പോൾ ജോലി ഉണ്ടാകണമെന്നില്ല. കൊട്ടാര വിപ്ലവങ്ങളിലൂടെ രാജാക്കന്മാർ തന്നെ നീക്കപ്പെടാം. പകരം കയറിയ വ്യക്തി ഉപജാപങ്ങൾ സൃഷ്ടിക്കാം. എന്നിട്ടും ജോലിയിൽ നിന്നും
അവധിയെടുത്തത് വിശദീകരിക്കാനാകാത്ത ത്യാഗമാണ്.

ക്രിസ്തുവിന്റെ ആത്മാവ്
നെഹമ്യാവിന് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നതെങ്ങനെ? മാനുഷികമായി വിശദീകരണങ്ങളില്ല. എന്നാൽ ഒരു ഉത്തരമുണ്ട്. അത് തന്നിലുള്ള
ക്രിസ്തുവിന്റെ ആത്മാവാണ്. ആ ആത്മ പ്രേരണയാണ് ഇത്തരം തീരുമാനത്തിലെത്തിച്ചത്. അതേ, സ്വർഗ്ഗ മഹിമകൾ വെടിഞ്ഞ് താണ് ഇറങ്ങി വന്ന രാജാധി രാജാവ്. നെഹമ്യാവിൽ ഉള്ളതിനെക്കാൾ ആത്മനിറവാണ് ദൈവം നമ്മിൽ പകർന്നിരിക്കുന്നത്. ആ ആത്മാവിന്റെ നടത്തിപ്പിന് അനുസരിച്ച് നമുക്കും അനുസരണത്തിന്റെ ചുവടുകൾ വയ്ക്കാം.

Comments (0)
Add Comment